കൊച്ചി: എറണാകുളം ജില്ലയില്‍ ഓപ്പറേഷന്‍ കുബേര അട്ടിമറിക്കപ്പെടുന്നു. താഴെ തട്ടിലെ പൊലീസ് ഉദ്യോഗസ്ഥരും ബ്ലേഡ്മാഫിയയും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് റെയ്ഡുകള്‍ അട്ടിമറിക്കപ്പെടാന്‍ കാരണം.
സംസ്ഥാനമൊട്ടാകെ ബ്ലേഡ് മാഫിയയ്‌ക്കെതിരെ പൊലീസ് വ്യാപക റെയ്ഡുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ എറണാകുളം ജില്ലയില്‍ പേരിന് മാത്രമായിരുന്നു റെയ്ഡ്. 2000 ത്തിലധികം കൊള്ളപലിശക്കാര്‍ ഉള്ള ജില്ലയില്‍ പൊലീസിന് ആകെ പിടികൂടാന്‍ കഴിഞ്ഞത് 30 പേരെ മാത്രമാണ്. ഇതില്‍ പലരില്‍ നിന്നും കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞതുമില്ല. എസ്.ഐ തലം മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരും ബേഡ് മാഫിയയും തമ്മിലുള്ള വഴിവിട്ട ബന്ധമായിരുന്നു റെയ്ഡുകള്‍ പാളാന്‍ കാരണം.
250ല്‍ അധികം കൊള്ളപലിശക്കാര്‍ ഉള്ള പശ്ചിമകൊച്ചിയില്‍ ആകെ പിടിയിലായത് 11 പേരാണ്. അതും മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി സ്‌റ്റേഷനുകളില്‍ മാത്രമാണ് കാര്യമായ റെയ്ഡ് നടന്നത്. 50 ഓളം പലിശക്കാരാണ് പള്ളൂരുത്തിയിലുള്ളത്. എന്നാല്‍ ഇവിടെ ഒരാളെപോലും പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. റെയ്ഡിനെ തുടര്‍ന്ന് എറണാകുളം സ്‌പെഷ്യല്‍ ബ്രാഞ്ച് പിടികൂടിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് ജോര്‍ജിനെ വിട്ടയയ്ക്കാന്‍ തേവര പോലീസ് പഠിച്ച പണി പലതും നോക്കി. ഒടുവില്‍ ബ്ലേഡ് വിരുദ്ധസമിതി സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് ജോര്‍ജിനെതിരെ എസ്.ഐ ഗോപകുമാര്‍ കേസെടുത്തത്.
ഇതെല്ലാം ബന്ധമാണ് സൂചിപ്പിക്കുന്നത്. പുറത്തുപറയുന്നില്ലെങ്കിലും പൊലീസ് ഉദ്യോഗസ്ഥരും ബ്ലേഡ് മാഫിയയും തമ്മില്‍ ബന്ധമുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.








