രക്തദാനത്തിന്റെയും രക്തസംഭരണത്തിന്റെയും പേരില്‍ ചാനലുകള്‍ക്ക് കോടി കണക്കിന് രൂപ പരസ്യം നല്‍കുകയും സംസ്ഥാനമൊട്ടാകെ ഓടുകയും ചെയ്ത ബോബി ചെമ്മണ്ണൂരും ഓപ്പറേഷന്‍ കുബേരയില്‍ പിടിക്കപ്പെടുമെന്ന് സൂചന. കൊള്ള പലിശക്കാരെ വീഴ്ത്താനായി സംസ്ഥാനത്തെ അന്വേഷണ സംഘം നടത്തുന്ന ഓപ്പറേഷന്‍ കുബേര പ്രകാരം ബോബി ചെമ്മണ്ണൂരിനെതിരെയും മറ്റ് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തതായാണ് റിപ്പോര്‍ട്ട്. അധിക പലിശ ഈടാക്കിയതിനാണ് കേസ്. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ബോബി ചെമ്മണ്ണൂരിനെതിരെയുള്ള കേസായതിനാല്‍ ആലോചിച്ച് മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് പോലീസ് അധികൃതര്‍.
കോഴിക്കോട് പാളയം ചെമ്മണ്ണൂരില്‍ നിന്ന് പണം കടമെടുത്തിരുന്ന ജ്യോതീന്ദ്രന്‍ പാലാട്ട് എന്നയാള്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് ബോബിക്കെതിരെ നടപടി. 1997-ല്‍ 50000 രൂപ കടമെടുത്ത ഇയാള്‍ 3.5 ലക്ഷത്തോളം രൂപ ഇതിനകം തിരികെ നല്‍കിയെന്നും ഭൂമി തിരികെ ചോദിച്ചപ്പോള്‍ ഇനിയും 78000 രൂപ തിരികെ അടയ്ക്കണമെന്ന ആവശ്യം ബോബി ഉന്നയിച്ചെന്നും പരാതിയില്‍ പറയുന്നു. ബോബി ചെമ്മണ്ണൂര്‍ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജ്വല്ലറി സ്റ്റാഫുകളായ ശ്രീകുമാര്‍, എ.കെ സിബീഷ്, ജോണ്‍ തൃശൂര്‍ എന്നീ മൂന്ന് പേരും പ്രതികളാണ്. പണം കടം കൊടുക്കല്‍ നിയമം, അധിക പലിശ ഈടാക്കുന്നതിനെതിരെയുള്ള നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ജ്യോതീന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടക്കാവ് പോലീസ് ചെമ്മണ്ണൂര്‍ ജ്വല്ലറി മനേജറുടെ എരഞ്ഞിപ്പാലത്തെ വീട് റെയ്ഡ് ചെയ്‌തിരുന്നു. ഈ റെയ്‌ഡില്‍ ജ്യോതീന്ദ്രന്‍ ഈട് നല്‍കിയ ഭൂമിയുടെ ഉള്‍പ്പെടെ നിരവധി ഈട് രേഖകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. എന്നാല്‍ ഈ ആധാരങ്ങളൊക്കെ മറ്റൊരു പഠനത്തിന്റെ ഭാഗമായാണ് സൂക്ഷിച്ചിരുന്നതെന്ന മറുപടിയാണ് ബോബിയുടെ മാനേജര്‍ നല്‍കിയതെന്നാണ് വിവരം.








