Home » » വ്യാജ എസ്‌.എം.എസ്‌. അയച്ച്‌ പണം തട്ടുന്ന സംഘത്തിന്‌ കേരളത്തിലും വേരുകള്‍.

വ്യാജ എസ്‌.എം.എസ്‌. അയച്ച്‌ പണം തട്ടുന്ന സംഘത്തിന്‌ കേരളത്തിലും വേരുകള്‍.

Written By Unknown on Wednesday, 29 October 2014 | 17:50

വടകര :  വ്യാജ എസ്‌.എം.എസ്‌. അയച്ച്‌ പണം തട്ടുന്ന സംഘത്തിന്‌ കേരളത്തിലും വേരുകള്‍.
ഒരു വര്‍ഷത്തിനിടയില്‍ കോടികളുടെ തട്ടിപ്പാണ്‌ ഇവര്‍ നടത്തിയത്‌. ബോളിവുഡ്‌ ഹീറോ ആയിരുന്ന താരത്തിന്റെ ഒപ്പുവച്ച ചെക്കാണ്‌ ലഭിക്കുകയെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ തട്ടിപ്പ്‌. സംസ്‌ഥാനത്ത്‌ കോഴിക്കോട്‌ ജില്ലയിലാണ്‌ ഈ തട്ടിപ്പ്‌ സംഘത്തിന്‌ ബന്ധമുള്ളത്‌.
 
മലയാളികള്‍ ഉള്‍പ്പടെ നൂറ്‌ കണക്കിന്‌ പേര്‍ ഈ സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്‌. മാനഹാനി ഭയന്നാണ്‌ പലരും പരാതിയുമായി മുന്നോട്ടു വരാത്തത്‌.
 
ഇരുപത്തി അഞ്ച്‌ ലക്ഷവും അതിന്‌ മുകളിലും സമ്മാനം ലഭിച്ചതായാണ്‌ എസ്‌.എം.എസ്‌. വഴി അറിയിക്കുന്നത്‌. ഹിന്ദി ചാനലിലെ പരിപാടിയുടെ ഭാഗമായി മൊബൈല്‍ നമ്പരുകള്‍ തെരഞ്ഞെടുത്ത്‌ സമ്മാനങ്ങള്‍ നല്‍കുന്നു എന്ന്‌ വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പ്‌. രാജ്യത്തെ മുന്നൂറോളം ബാങ്ക്‌ അക്കൗണ്ടുകള്‍ ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്‌. പണം ഇവരുടെ അക്കൗണ്ടുകളില്‍ ലഭിച്ച ഉടന്‍ എ.ടി.എം. വഴി പിന്‍വലിക്കും.
 
ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ സംഘത്തിന്റെ കേരളത്തിലെ ബന്ധങ്ങളുടെ ചുരുളഴിഞ്ഞത്‌.
 
സംഭവത്തിലെ പങ്കാളിയായ കോഴിക്കോട്‌ വടകര സ്വദേശിയായ യുവാവിനെ ഡല്‍ഹി പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. കൈനാട്ടി രയരങ്ങോത്ത്‌ ചെറിയ ചെട്ടീന്റവിട അബു എന്ന റിയാസാണ്‌ (27) പിടിയിലായത്‌. കേസില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എട്ട്‌ പേരെ പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ റിയാസിനെ കുറിച്ച്‌ വിവരം ലഭിച്ചത്‌.
 
ഡല്‍ഹി സ്വദേശിയായ സന്‍ജിത്തിന്റെ പരാതിയില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ തട്ടിപ്പിലെ റിയാസിന്റെ പങ്കാളിത്തം കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്‍പതാം പ്രതിയാണ്‌ റിയാസ്‌.
 
ഈ തട്ടിപ്പ്‌ വഴി അഞ്ച്‌ ലക്ഷം രൂപയിലേറെ ലഭിച്ചതായി റിയാസ്‌ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. ഡല്‍ഹി എസ്‌.ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള മൂന്ന്‌ അംഗ പോലീസ്‌ സംഘം രണ്ട്‌ ദിവസമായി റിയാസിനെ നിരീക്ഷിച്ച്‌ വരികയായിരുന്നു. ഇന്നലെ രാവിലെ രയരങ്ങോത്തെ വീട്ടില്‍ നിന്നാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. വടകര റസ്‌റ്റ്‌ഹൗസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്‌ത ശേഷം പ്രതിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ എം. ഷുഹൈബിന്‌ മുന്നില്‍ ഹാജരാക്കി. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക്‌ പങ്കാളിത്തമുള്ളതായാണ്‌ വിവരം.
 
അതേസമയം റിയാസിന്‌ പാകിസ്‌താനുമായി ബന്ധമുള്ളതായും പോലീസിന്‌ സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌.ഇതുമായി ബന്ധപ്പെട്ട്‌ മാസങ്ങളായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു റിയാസ്‌. കോണ്‍ക്രീറ്റ്‌ കട്ടിംഗ്‌ തൊഴിലാളിയായ ഇയാളുടെ മൊബൈലിലേക്ക്‌ പാകിസ്‌താനില്‍നിന്നും ഫോണ്‍ കോളുകള്‍ വന്നതായി ഇന്റലിജന്‍സിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്‌
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.