Home » » ബിജു രമേശിന്റെ ഡ്രൈവറുടെയും മാനേജരുടെയും മൊഴി വിജിലന്‍സ്‌ രേഖപ്പെടുത്തി.

ബിജു രമേശിന്റെ ഡ്രൈവറുടെയും മാനേജരുടെയും മൊഴി വിജിലന്‍സ്‌ രേഖപ്പെടുത്തി.

Written By Unknown on Sunday, 9 November 2014 | 15:58

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. ബിജു രമേശിന്റെ ഡ്രൈവറുടെയും മാനേജരുടെയും മൊഴി വിജിലന്‍സ്‌ രേഖപ്പെടുത്തി.

ഡ്രൈവര്‍ അമ്പിളി, കിഴക്കേക്കോട്ടയിലെ രാജധാനി ഹോട്ടല്‍ മാനേജര്‍ ശ്യാം മോഹന്‍ എന്നവരുടെ മൊഴിയാണ്‌ ഇന്നലെ ഉച്ചയോടെ പൊട്ടക്കുഴിയിലെ വിജിലന്‍സ്‌ റേഞ്ച്‌ ഓഫീസില്‍ വച്ചു രേഖപ്പെടുത്തിയത്‌. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്‌. അരൂരിലെ ബാറുടമ മനോഹരന്‍ ഉള്‍പ്പടെയുള്ള അഞ്ച്‌ പേരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.ധനമന്ത്രി കെ.എം. മാണിക്ക്‌ പണം നല്‍കിയവര്‍ തന്റെ ഹോട്ടലിലാണു തങ്ങിയതെന്നും തന്റെ കാറിലാണു പോയതെന്നും ബിജു രമേശ്‌ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബാര്‍ ഉടമകള്‍ ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകളും ബിജു രമേശ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇവരുടെ മൊഴിയെടുത്തത്‌. ബാറുടമകള്‍ താമസിച്ചതു ശ്യാം മോഹന്‍ അന്വേഷണ ഉദ്യോഗസ്ഥനോടു സ്ഥിരീകരിച്ചിട്ടുണ്‌ട്‌. ബാറുടമകളെ കൊണ്‌ടുപോയ കാര്യം അമ്പിളിയും സ്ഥിരീകരിച്ചു.

മൂന്നുഘട്ടങ്ങളിലായി പണം നല്‍കാന്‍ പോയി എന്ന്‌ ബിജു രമേശ്‌ പറഞ്ഞവരില്‍ അഞ്ചു പേരുടെ മൊഴിയായിരിക്കും ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തുക. അതേസമയം, തന്റെ മൊഴി രേഖപ്പെടുത്തിയതു സംബന്ധിച്ച്‌ അതൃപ്‌തിയുണെ്‌ടന്നു ബിജു രമേശ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. മൊഴിയെടുക്കുന്നതിനു പകരം മുന്‍കൂട്ടി തയാറാക്കി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നെന്നാണ്‌ ബിജു പറഞ്ഞത്‌. കെ.എം. മാണിക്കു പണം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നും മറ്റുള്ളവയ്‌ക്കു പ്രസക്തിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ബിജു ആരോപിച്ചിരുന്നു. അതേസമയം, 45 ദിവസത്തിനുള്ളില്‍ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട്‌ നല്‍കാന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായാണു വിവരം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.