Home » » ഹൈകോടതി വിധി അട്ടിമറിക്കാൻ മാഫിയാശ്രമം ബിസയർ എം ഡി അബ്ദുൾ അർഷാദ്.

ഹൈകോടതി വിധി അട്ടിമറിക്കാൻ മാഫിയാശ്രമം ബിസയർ എം ഡി അബ്ദുൾ അർഷാദ്.

Written By Unknown on Thursday, 21 May 2015 | 03:17

കോഴിക്കോട്;നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന ഹൈകോടതി വിധി അട്ടിമറിച്ചതിന് പിന്നിൽ ശക്തമായ മാഫിയ ഇടപെടൽ നടന്നിട്ടുണ്ടെന്ന് ബിസയർ എം ഡി അബ്ദുൾ അർഷാദ് പത്ര സമ്മേളനത്തിൽ ആരോപിച്ചു.കേസന്വേഷണം അട്ടിമറിച്ചതിന്‌ പിന്നിലെ സാമ്പത്തിക അഴിമതികള്‍ പുറത്തു കൊണ്ടുവരണമെന്നും. നിക്ഷേപകര്‍ക്ക്‌ നിക്ഷേപസംഖ്യ തിരിച്ച്‌ കിട്ടുവാനുള്ള ഹൈക്കോടതി ഉത്തരവ്‌ പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു . 

ബിസയർ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ നടത്തിയ വിശദീകരണം ഈ വിധത്തിലാണ്. പ്രൈസ്‌ ചിറ്റ്‌സ്‌ & മണി സര്‍ക്കുലേഷന്‍ സ്‌കീം ബാങ്കിംഗ്‌ ആക്‌ട്‌ പ്രകാരം മുപ്പതിലധികം കമ്പനികള്‍ക്കെതിരെ 2011 ല്‍ കേരളത്തില്‍ നിയമനടപടികള്‍ ഉണ്ടാവുകയും, വലിയ വാര്‍ത്താപ്രാധാന്യം നേടുകയും, പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ച ആകുകയും ചെയ്‌തിട്ടുള്ളതാണ്‌. എന്നാല്‍ തുടര്‍ന്ന്‌ ആ കമ്പനികള്‍ക്ക്‌ എന്ത്‌ സംഭവിച്ചു? അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്‌? എന്നതിനെക്കുറിച്ചൊന്നും കൃത്യമായ വിവരങ്ങള്‍ പുറത്ത്‌ വന്നിട്ടില്ല. ആ കമ്പനികളില്‍ നിക്ഷേപിച്ച തുക നിക്ഷേപകര്‍ക്ക്‌ തിരിച്ചു കിട്ടിയോ, അതോ സര്‍ക്കാര്‍ അത്‌ ഫ്രീസ്‌ ചെയ്‌തോ, കമ്പനികള്‍ ഇപ്പോഴും നിയമനടപടികള്‍ നേരിടുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഇപ്പോഴും പൊതുസമൂഹത്തിന്‌ ലഭ്യമല്ല. അത്തരത്തിലുള്ള തുടര്‍ അന്വേഷണങ്ങള്‍ നടത്തിയ മാദ്ധ്യമങ്ങളും കുറവാണ്‌.

ഈ സാഹചര്യവും പൊതുസമൂഹത്തിന്റെ അജ്ഞതയും മുതലെടുത്താണ്‌ കോടികള്‍ പിരിച്ചെടുത്ത ഈ കമ്പനികളില്‍ പലതിന്റെയും കേസുകള്‍ പുറംലോകം അറിയാതെ ഒതുക്കി തീര്‍ക്കാന്‍ അധികാര കേന്ദ്രങ്ങളില്‍ ബന്ധമുള്ള ചിലര്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ഇവരുടെ ഇടപെടല്‍മൂലം നടപടികള്‍ക്ക്‌ വിധേയരായ കമ്പനികളില്‍ ഭൂരിഭാഗത്തിന്റെയും കേസുകള്‍ അട്ടിമറിക്കപ്പെടുകയാണ്‌.
അന്വേഷണം നേരിട്ട ചില കമ്പനികള്‍ കേസുകള്‍ തീരുന്നതിനുമുമ്പ്‌ തന്നെ അതേ പേരില്‍ പ്രവര്‍ത്തിക്കുകയും, ബഹുഭൂരിപക്ഷം കമ്പനികളിലും നിക്ഷേപകരുടെ പണം എവിടെയാണെന്നുപോലും ഉത്തരമില്ലാത്ത അവസ്ഥയുമാണ്‌. ഇവരാരും സമാഹരിച്ച തുകകള്‍ നിക്ഷേപകര്‍ക്ക്‌ തിരിച്ചു നല്‍കിയിട്ടുമില്ല. പല കമ്പനികളുടെയും ബാങ്ക്‌ അക്കൗണ്ടുകളില്‍ ഉള്ള തുക മരവിപ്പിച്ചിട്ടുപോലുമില്ല. ഇതിലെല്ലാം ആസൂത്രിത ഇടപെടലുകളും, വ്യാപകമായ സാമ്പത്തിക അഴിമതിയും വ്യക്തമാണ്‌. ഫലത്തില്‍, കൊട്ടിഘോഷിച്ച അറസ്റ്റും മറ്റ്‌ ഇടപെടലുകളുമെല്ലാം പ്രഹസനമായി മാറുകയായിരുന്നു. നിയമപരമായ നടപടികളിലൂടെ ജനങ്ങളുടെ പണം മടക്കി നല്‍കുവാന്‍ തയ്യാറായ കമ്പനികെള പുതിയ കേസുകളില്‍ പെടുത്തി മാനസീകമായി തകര്‍ക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്‌.

നിക്ഷേപകര്‍ക്ക്‌ അവരുടെ പണം തിരികെ നല്‍കുവാന്‍ സന്നദ്ധമാണെന്നും, അത്‌ സംബന്ധിച്ച എല്ലാ രേഖകളും സുതാര്യമാണെന്നും ആദ്യം തന്നെ വ്യക്തമാക്കുകയും, ആ വിവരങ്ങള്‍ ബഹുമാനപ്പെട്ട കേടതിയെ ധരിപ്പിക്കുകയും, അതനുസരിച്ച്‌ മാദ്ധ്യമങ്ങളില്‍ പൊതു അറിയിപ്പ്‌ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌ത ഏകസ്ഥാപനം ബിസയര്‍ മാത്രമാണ്‌. നിക്ഷേപകര്‍ക്ക്‌ പണം നല്‍കാമെന്ന ബിസയറിന്റെ സന്നദ്ധത കോടതിയെ അറിയിച്ചപ്പോള്‍, കോടതി അത്‌ അംഗീകരിക്കുകയും, കെല്‍സ മുഖാന്തിരം അത്‌ നല്‍കുവാന്‍ 2014 ജനുവരി മാസം 16-ാം തീയതി ബഹു. ഹൈക്കോടതി ഉത്തരവാകുകയും ചെയ്‌തു.

ഈ വിധത്തില്‍ നിക്ഷേപകര്‍ക്ക്‌ പണം ലഭിച്ചു തുടങ്ങിയാല്‍ മറ്റു കമ്പനികളും അതേ വിധത്തില്‍ പണം നല്‍കുവാന്‍ നിര്‍ബന്ധിതരാകും. ഇത്‌ മനസ്സിലാക്കിയ ഇതര കമ്പനികള്‍ അധികാര കേന്ദ്രങ്ങളില്‍ ഉള്ളവരെ ഉപയോഗിച്ച്‌ ആ നീക്കം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയിരിക്കുകയാണ്‌. ഇപ്പോള്‍ ബിസയറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ കേസ്‌ എടുത്തിരിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌. തന്മൂലം ബഹു ഹൈക്കോടതിയുടെ ഉത്തരവ്‌ പ്രകാരം നിക്ഷേപകര്‍ക്ക്‌ പണം തിരികെ ലഭിക്കാനുള്ള സാഹചര്യമാണ്‌ ഇല്ലാതാകുന്നത്‌.

അതേസമയം ജനങ്ങളില്‍ നിന്ന്‌ കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിട്ട്‌ അത്‌ എവിടെയാണെന്നുപോലും രേഖയില്ലാത്ത ഒരു കമ്പനിയ്‌ക്കെതിരെപോലും എന്‍ഫോഴ്‌സ്‌മെന്റിന്റെ ഒരു കേസും ഇല്ല എന്നും ചേര്‍ത്ത്‌ കാണണം. പല കമ്പനികളുടെയും കേസുകള്‍ സംബന്ധിച്ച രേഖകള്‍പോലും നഷ്‌ടമായതായ മാദ്ധ്യമ വാര്‍ത്തകള്‍ 2015 ഏപ്രില്‍ മാസം 12 നും, 21 നും പുറത്തു വന്നിട്ടുള്ളത്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണ്‌. ഇതിനു പുറമെ ചില കമ്പനികളെ രക്ഷപ്പെടുത്തുന്നതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖയിലെയും, വിവരാവകാശം വഴി ലഭിച്ചതായ രേഖയിലുമുള്ള വ്യത്യാസങ്ങളില്‍ നിന്നും മനസ്സിലാകുന്നതാണ്‌.

നിക്ഷേപകര്‍ക്ക്‌ ഒരുരൂപപോലും തിരിച്ച്‌ നല്‍കാതെ, സമാഹരിച്ച തുക എവിടെയാണെന്നുപോലും അറിയാത്ത ഒട്ടനവധി കമ്പനികളോട്‌ അധികൃതര്‍ മൃദുസമീപനം പുലര്‍ത്തുകയും, അതേ സമയം ജനങ്ങളുടെ പണം മടക്കി നല്‍കുവാനുള്ള സന്നദ്ധത ബഹു. ഹൈക്കോടതിയെ അറിയിക്കുകയും, ഔദ്യോഗിക ഏജന്‍സികള്‍ വഴി പണം തിരികെ കൊടുക്കുവാന്‍ കോടതി ഉത്തരവിട്ട കമ്പനിയെ വീണ്ടും വീണ്ടും കേസുകളില്‍ കുടുക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നതില്‍ ദുരൂഹത വ്യക്തമാണ്‌.
ഇതില്‍ നിന്നെല്ലാം ഞങ്ങള്‍ക്ക്‌ വ്യക്തമാകുന്നത്‌, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നടപടികള്‍ ജനനന്മയെ ലക്ഷ്യംവെച്ചുകൊണ്ടല്ല, ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നതാണ്‌. നിക്ഷേപകര്‍ക്ക്‌ പണം തിരികെ നല്‍കുന്നതിനുള്ള കോടതി ഉത്തരവ്‌ പ്രാവര്‍ത്തികമാകുവാനുള്ള സാഹചര്യം ഉണ്ടാകണം. പൊതുജനങ്ങളെ കബളിപ്പിച്ചു കൊണ്ട്‌ കേസന്വേഷണം വഴിമാറ്റുകയും, ജനങ്ങളില്‍ നിന്നും സമാഹരിച്ച തുക എവിടെയാണെന്നുപോലും അറിയാത്ത കമ്പനികള്‍ക്കെതിരെയുള്ള മൃദുസമീപനത്തിന്‌ പുറകിലുള്ള അഴിമതിയും, കോടിക്കണക്കിന്‌ സാമ്പത്തിക ഇടപാടുകളും പുറത്തുവന്നേ മതിയാകൂ.

ഞങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങളും രേഖകളും യാഥാര്‍ത്ഥ്യവും സുതാര്യവുമാണെന്ന്‌ ബഹു. ഹൈക്കോടതിക്ക്‌ ബോദ്ധ്യപ്പെട്ടതിനാല്‍ ആണ്‌ കെല്‍സ മുഖാന്തിരം നിക്ഷേപകര്‍ക്ക്‌ പണം തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവിട്ടത്‌. ഈ സന്ദര്‍ഭത്തില്‍ നിയമപരമായും മാനസികമായും ഞങ്ങളെ വീണ്ടും പീഡിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വിവിധ കോണുകളില്‍നിന്നും ആരംഭിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മുമ്പാകെ ഈ വസ്‌തുതകള്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നത്‌.
2011 ല്‍ നിയമനടപടികള്‍ നേരിട്ട കമ്പനികളോട്‌ മൃദുസമീപനം ഉണ്ടാകാനിടയായ സാഹചര്യവും, അതിന്‌ പിന്നിലെ സാമ്പത്തിക അഴിമതികളും പുറത്തു വരേണ്ടതുണ്ട്. അബ്‌ദുല്‍ അര്‍ഷാദ്‌, മാനേജിംഗ്‌ ഡയറക്‌ടര്‍, കുഞ്ഞുമുഹമ്മദ്‌, ഡയറക്‌ടര്‍, എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.