Home » » എം.വി. രാഘവന് അഴീക്കോട് സീറ്റ് ലഭിക്കാതിരിക്കാൻ ലീഗും സി.പി. ജോണും ഒത്തുകളിച്ചു.

എം.വി. രാഘവന് അഴീക്കോട് സീറ്റ് ലഭിക്കാതിരിക്കാൻ ലീഗും സി.പി. ജോണും ഒത്തുകളിച്ചു.

Written By Unknown on Sunday, 30 March 2014 | 21:35

തൃശൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.വി. രാഘവന് അഴീക്കോട് സീറ്റ് ലഭിക്കാതിരിക്കാൻ ലീഗും സി.പി. ജോണും ഒത്തുകളിച്ചെന്ന് സി.എം.പി സംസ്ഥാന സ്പെഷ്യൽ കൺവെൻഷനിൽ ആരോപണം. പാർട്ടി പോളിറ്റ് ബ്യൂറോ അംഗം പാട്യം രാജൻ അവതരിപ്പിച്ച രാഷ്ടീയ പ്രമേയത്തിലാണിത്.

1987 മുതൽ സി.എം.പി മത്സരിച്ചിരുന്ന മണ്ഡലമാണ് അഴീക്കോട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഴീക്കോട് പിടിച്ചെടുത്ത് ലീഗിന് നൽകി. എം.വി.ആർ മത്സരിച്ചു ജയിച്ചാൽ സി.പി. ജോണിന് മന്ത്രിയാകാനുള്ള സാദ്ധ്യത ഇല്ലാതാകും. അതിനാൽ ലീഗുമായും കോൺഗ്രസുമായും ജോൺ ഒത്തുകളിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം കേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾ എം.വി. രാഘവന്റെ മകന്റെ നേതൃത്വത്തിലുള്ള ചാനൽ ഉയർത്തിക്കൊണ്ട് വന്നിരുന്നു. ഇതിന്റെ വിരോധം തീർക്കുന്നതിന് കൂടിയാണ് അഴീക്കോട് സീറ്റ് ബലമായി പിടിച്ചുവാങ്ങിയത്. ഇതിനെല്ലാം ജോൺ കൂട്ട് നിന്നെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. ആരോപണങ്ങളെല്ലാം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ എം.വി.ആർ നേരിട്ട് ഉന്നയിച്ചപ്പോൾ ജോൺ മാപ്പ് പറഞ്ഞിരുന്നു. തുടർന്നാണ് അച്ചടക്ക നടപടി ഉണ്ടാകാതിരുന്നത്. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുക്കുന്നതിനെതിരെ സി.എം.പി ശക്തമായ നിലപാട് സ്വീകരിച്ചതിലും ലീഗ് പാർട്ടിക്കെതിരായി. ലീഗിന് ആറ് മന്ത്രിമാരെ കിട്ടാൻ അർഹതയുണ്ടെന്നായിരുന്നു സി.പി. ജോൺ അന്ന് പ്രതികരിച്ചത്. ഇതെല്ലാം സംഘടനയെ ഒറ്റുകൊടുക്കുന്നതിന് തുല്യമായെന്നും പാട്യം രാജൻ പറഞ്ഞു.

സി.എം.പിക്ക് അനുവദിച്ച കോർപ്പറേഷനുകളിലും ബോർഡുകളിലും ഡയറക്ടർമാരെ നിശ്ചയിക്കാൻ മൂന്ന്  വർഷമെടുത്തു. ജോണിന് പ്ളാനിംഗ് ബോർഡ് അംഗത്വം അനുവദിച്ചതിനാൽ സി.എം.പിയെ മറ്റ് ബോർഡുകളിലേക്കൊന്നും പരിഗണിക്കില്ലെന്നാണ്  യു.ഡി.എഫ് കൺവീനറും കെ.പി.സി.സി പ്രസിഡന്റും പറഞ്ഞത്. എന്നാൽ പ്ളാനിംഗ് ബോർഡ് അംഗത്വം സി.എം.പിക്കല്ല, ജോണിന് നൽകിയതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ജെ.എസ്.എസ് പോലുള്ള ഇടത് പാർട്ടികളുടെ സഹകരണത്തോടെ കമ്യൂണിസ്റ്റ് ഐക്യത്തിനായി ശ്രമിക്കുമെന്നും നയരേഖയിൽ പറയുന്നു.
സ്പെഷ്യൽ കൺവെൻഷന്റെ ഉദ്ഘാടനവും പാട്യം രാജൻ നിർവഹിച്ചു. യോഗത്തിന്റെ പ്രസീഡിയം എം.എച്ച്. ഷാരിയാർ, വികാസ് ചക്രപാണി, അഡ്വ. ജി. സുഗുണൻ, ടി.സി.എച്ച്. വിജയൻ. കെ.ആർ. അരവിന്ദാക്ഷൻ എന്നിവർ നിയന്ത്രിച്ചു. എം.കെ. കണ്ണൻ സ്വാഗതം പറഞ്ഞു. ജെ.എസ്.എസ് ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിഅമ്മ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ, സി.പി.ഐ ദേശീയ സമിതി അംഗം കാനം രാജേന്ദ്രൻ എന്നിവരും പ്രസംഗിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.