Home » » അധ്യാപകന്‍ കൊട്ടാരക്കര വാളകത്ത്‌ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. നുണപരിശോധനയാരംഭിച്ചു.

അധ്യാപകന്‍ കൊട്ടാരക്കര വാളകത്ത്‌ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. നുണപരിശോധനയാരംഭിച്ചു.

Written By Unknown on Sunday, 25 May 2014 | 05:49

തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയുടെ ഉടമസ്‌ഥതയിലുള്ള സ്‌കൂളിലെ അധ്യാപകന്‍ കൊട്ടാരക്കര വാളകത്ത്‌ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. നുണപരിശോധനയാരംഭിച്ചു. കൊട്ടാരക്കര വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കൃഷ്‌ണകുമാര്‍ ആക്രമിക്കപ്പെട്ട കേസില്‍ ബാലകൃഷ്‌ണപിള്ളയുടെയും മകന്‍ കെ.ബി. ഗണേഷ്‌കുമാറിന്റെയും വിശ്വസ്‌തരുള്‍പ്പെടെ എട്ടു പേര്‍ക്കാണ്‌ ഇന്നലെ പോലീസ്‌ ആസ്‌ഥാനത്തെ ഫോറന്‍സിക്‌ ലാബില്‍ നുണപരിശോധന നടന്നത്‌. ആക്രമണത്തിനു പിന്നില്‍ ബാലകൃഷ്‌ണപിള്ളയാണെന്നു കൃഷ്‌ണകുമാറും ഭാര്യയും ആരോപിച്ചിരുന്നു. ഒരാഴ്‌ചകൊണ്ടേ പരിശോധന പൂര്‍ത്തിയാകൂവെന്നു സി.ബി.ഐ. വൃത്തങ്ങള്‍ വ്യക്‌തമാക്കി.
കേരളാ കോണ്‍ഗ്രസ്‌ (ബി) സെക്രട്ടറിയും പിള്ളയുടെ ബന്ധുവുമായ ശരണ്യ മനോജ്‌, ഗണേഷ്‌കുമാറിന്റെ അഡീഷണല്‍ പി.എ: പ്രദീപ്‌ എന്നിവര്‍ക്കൊപ്പം സ്‌കൂളിലെ മൂന്ന്‌ അധ്യാപകരെയും മറ്റു ചിലരെയും നുണപരിശോധനയ്‌ക്കു വിധേയരാക്കും. കൃഷ്‌ണകുമാറിനെയും കുടുംബത്തെയും നുണപരിശോധനയ്‌ക്കു വിധേയരാക്കണമെന്നു സി.ബി.ഐ. ആവശ്യപ്പെട്ടെങ്കിലും ഇവര്‍ സമ്മതം നല്‍കിയിട്ടില്ല. അന്വേഷണം അവസാനഘട്ടത്തിലേക്കു നീങ്ങുന്നതിനിടെ പിള്ളയുടെയും ഗണേഷിന്റെയും വിശ്വസ്‌തരില്‍നിന്നു കൂടുതല്‍ തെളിവു ശേഖരിക്കാന്‍ സി.ബി.ഐ. ആലോചിക്കുന്നു. ജ്യോത്സ്യന്‍ ശ്രീകുമാറിന്റെ വീട്ടില്‍നിന്നു മടങ്ങുന്നവഴി വാളകത്ത്‌ ഒരുസംഘം ആക്രമിച്ചെന്നാണ്‌ അധ്യാപകന്റെ മൊഴി. 2011 സെപ്‌റ്റംബര്‍ 27-നു രാത്രി പത്തോടെയാണു കൃഷ്‌ണകുമാറിനെ പരുക്കേറ്റ നിലയില്‍ എം.സി. റോഡിലെ വാളകം എം.എല്‍.എ. ജംഗ്‌ഷനില്‍ കണ്ടെത്തിയത്‌.
സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ തിരിഞ്ഞ കൃഷ്‌ണകുമാറിനെ ബാലകൃഷ്‌ണപിള്ളയുടെ അറിവോടെ ആക്രമിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, വാഹനാപകടമെന്നു പോലീസ്‌ വിധിയെഴുതിയ കേസ്‌ പിന്നീടു സി.ബി.ഐക്കു കൈമാറുകയായിരുന്നു. പരസ്‌പരവിരുദ്ധമായ മൊഴികളില്‍ സംശയം തോന്നിയതോടെയാണു നുണപരിശോധന നടത്താന്‍ സി.ബി.ഐ. തീരുമാനിച്ചത്‌. സ്‌കൂളിലെ അധ്യാപകരെയും ജ്യോത്സ്യന്‍ ശ്രീകുമാറിനെയും കുടുംബത്തെയും ഉള്‍പ്പെടെ ഏഴുപേര്‍ക്കു നേരത്തേ നുണപരിശോധന നടത്തിയിരുന്നു.
അതേസമയം, കൃഷ്‌ണകുമാര്‍ ആക്രമിക്കപ്പെട്ടതിനു ദൃക്‌സാക്ഷിയാണെന്നും സംഭവത്തിനു പിന്നില്‍ കൊട്ടാരക്കര സ്വദേശി മുച്ചിറി മനോജെന്ന മനോജാണെന്നും വെളിപ്പെടുത്തി ജാക്‌സണ്‍ എന്നയാള്‍ രംഗത്തുവന്നു.
വെളിപ്പെടുത്തല്‍ ഇങ്ങനെ: സംഭവദിവസം രാത്രി പത്തോടെ ജാക്‌സനും മൂന്നു സുഹൃത്തുക്കളും തിരുവനന്തപുരത്ത്‌ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞു വെള്ള നാനോ കാറില്‍ കൊട്ടാരക്കര ഭാഗത്തേക്കു വരികയായിരുന്നു. ചടയമംഗലത്തെ സിവില്‍ സപ്ലൈസ്‌ ഔട്ട്‌ലെറ്റില്‍നിന്നു വാങ്ങിയ മദ്യം ഇവര്‍ കാറിലിരുന്നു കഴിച്ചു. കമ്പംകോട്ടുനിന്ന്‌ ആഹാരം കഴിച്ചശേഷം വാളകം എം.എല്‍.എ. ജംഗ്‌ഷനിലെ സ്‌കൂളിനു സമീപത്തെ റോഡിലേക്കു തിരിഞ്ഞപ്പോള്‍ എം.എല്‍.എ. ജംഗ്‌ഷനില്‍ മനോജിനു സമീപം രണ്ടുപേര്‍ ഒരാളെ പുറംതിരിഞ്ഞു
പിടിച്ചുനിര്‍ത്തിയിരിക്കുന്നതും ഇയാളെ തള്ളിയിടുന്നതും കണ്ടു. മനോജിനെ പരിചയമുള്ളതിനാല്‍ കാറ്‌ നിര്‍ത്തിയെങ്കിലും, ആരെങ്കിലും മദ്യപാനികളെ പിടിച്ചുമാറ്റി ഇടുന്നതാണെന്നു കരുതി മനോജിനോടു പോകുന്നുവെന്നു പറഞ്ഞു യാത്ര തുടര്‍ന്നു. തെറ്റിയോടു ജംഗ്‌ഷനില്‍ ഒരു സുഹൃത്തിനെ ഇറക്കിവിട്ടശേഷം വാളകം മേഴ്‌സി ആശുപത്രിക്കു സമീപത്തുകൂടി സദാന്ദപുരത്തെത്തി മറ്റു രണ്ടു സുഹൃത്തുക്കളെ ഇറക്കിയപ്പോഴാണു കാറില്‍ പെട്രോള്‍ കുറവുള്ളതു കണ്ടത്‌. വാളകത്തെ പമ്പില്‍നിന്നു പെട്രോ ള്‍ അടിക്കാന്‍ അവിടെ എത്തിയപ്പോഴേക്കും പമ്പ്‌ അടച്ചിരുന്നു. പൊലിക്കോട്ടുനിന്നു പെട്രോള്‍ അടിയ്‌ക്കാന്‍ എം.എല്‍.എ. ജംഗ്‌ഷനിലെത്തിയപ്പോള്‍ ഒരാള്‍ കമഴ്‌ന്നു കിടക്കുന്നതു കണ്ടു. ഒരു കിലോമീറ്റര്‍ ദൂരംവരെ പോയശേഷമാണ്‌, എം.എല്‍.എ. ജംഗ്‌ഷനില്‍ മനോജിനെ കണ്ടതും മറ്റും ഓര്‍ത്തത്‌. തുടര്‍ന്നു മരങ്ങാട്ടുകോണത്തു കാര്‍ തിരിച്ചു പോരുകയാണുണ്ടായതെന്നു ജാക്‌സ ണ്‍  പറഞ്ഞു.
മനോജിന്റെ കെ.എല്‍.24-ബി-1999-ാം നമ്പര്‍ നീല ആള്‍ട്ടോകാര്‍ അയാള്‍ക്ക്‌ അടുത്ത്‌ ഉണ്ടായിരുന്നതായും ജാക്‌സണ്‍ പറയുന്നു. പിറ്റേന്നു പത്രങ്ങളില്‍ വാര്‍ത്ത കണ്ടതോടെയാണു സംഭവത്തിന്റെ ഗൗരവം മനസിലായത്‌. എന്റെ വീട്ടിലും കടയിലും ആക്രമണം നടന്ന സംഭവവുമായി ബന്ധപ്പെട്ടു സി.ബി.ഐ. വന്നു ചോദ്യംചെയ്യുകയും വീഡിയോ എടുക്കുകയും ചെയ്‌തു. വാളകത്തു കണ്ട സംഭവം സി.ബി.ഐയെ ധരിപ്പിച്ചു. എന്നാല്‍, സംഭവം പുറത്തുപറഞ്ഞാല്‍ തന്റെ ആളുകള്‍ കൊന്നുകളയുമെന്നു മനോജ്‌ കഴിഞ്ഞ ജനുവരിയില്‍ എന്നെ ഭീഷണിപ്പെടുത്തി. ഈ വിവരങ്ങളും സി.ബി.ഐയെ ധരിപ്പിച്ചിട്ടുണ്ട്‌. ഇതിനോടകം സി.ബി.ഐ. തന്നെയും മനോജിനെയും പലതവണ ചോദ്യം ചെയ്‌തതായും ജാക്‌സണ്‍ പറഞ്ഞു.
എന്നാല്‍, സംഭവദിവസം മനോജിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വയനാട്ടിലെ മാനന്തവാടിയാണു കാണിക്കുന്നതെന്നും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്‌. ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രതികളെ തിരിച്ചറിയാന്‍ കഴിയൂ എന്ന നിലപാടിലാണു സി.ബി.ഐ. ജാക്‌സന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണു സി.ബി.ഐ. നുണപരിശോധനയ്‌ക്കു തുടക്കമിട്ടത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.