Home » » ഖനന പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ പെര്‍മിറ്റ്‌ അനുവദിക്കുന്നതും പുതുക്കി നല്‍കുന്നതും ഹൈക്കോടതി തടഞ്ഞു.

ഖനന പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ പെര്‍മിറ്റ്‌ അനുവദിക്കുന്നതും പുതുക്കി നല്‍കുന്നതും ഹൈക്കോടതി തടഞ്ഞു.

Written By Unknown on Tuesday, 16 December 2014 | 16:59

കൊച്ചി: സംസ്‌ഥാനത്തു പാറമടകള്‍ അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ പെര്‍മിറ്റ്‌ അനുവദിക്കുന്നതും പുതുക്കി നല്‍കുന്നതും ഹൈക്കോടതി തടഞ്ഞു.
പാരിസ്‌ഥിതിക അനുമതിയില്ലാതെ പെര്‍മിറ്റ്‌ അനുവദിക്കുന്നതിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികളും ക്വാറി ഉടമകളുടെ പോലീസ്‌ സംരക്ഷണ ഹര്‍ജികളും പരിഗണിച്ചാണ്‌ ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ഭൂഷണ്‍, ജസ്‌റ്റിസ്‌ എ.എം. ഷെഫീക്ക്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌.
ഖനന പ്രവര്‍ത്തനങ്ങള്‍ക്കു പാരിസ്‌ഥിതിക അനുമതി വേണമെന്ന സുപ്രീം കോടതി വിധി ലംഘിച്ചു സംസ്‌ഥാന സര്‍ക്കാര്‍ ഖനനത്തിന്‌ അനുമതി നല്‍കിയതു നിയമവിരുദ്ധമാണെന്നും ഇതു ഗുരുതരമായ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍.
എന്നാല്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും ഖനന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പുതിയ ചട്ടങ്ങള്‍ക്കു രൂപം നല്‍കിയതായും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഖനനത്തിനു പാരിസ്‌ഥിതികാനുമതി വേണമെന്ന വ്യവസ്‌ഥ ഉള്‍ക്കൊള്ളിച്ചാണു പുതിയ ചട്ടങ്ങള്‍ക്കു രൂപം നല്‍കിയിട്ടുള്ളതെന്ന്‌ അഡ്വക്കറ്റ്‌ ജനറല്‍ വിശദീകരിച്ചു.
ഇതേത്തുടര്‍ന്നാണു പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും നിലവിലെ പെര്‍മിറ്റുകള്‍ പുതുക്കുന്നതും കോടതി താല്‍ക്കാലികമായി തടഞ്ഞത്‌. ഹര്‍ജികള്‍ ക്രിസ്‌മസ്‌ അവധിക്കുശേഷം പരിഗണിക്കാനായി മാറ്റി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.