കണ്ണൂർ: പാർട്ണർ കേരള മിഷൻ മുഖേന കണ്ണൂരിൽ വികസന പ്രവർത്തനങ്ങൾക്കുള്ള കരാർ തിരുവനന്തപുരത്ത് വച്ച് കണ്ണൂർ നഗരസഭ അധികൃതർ ഒപ്പ് വയ്ക്കും. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് പാർട്ണർ കേരള മിഷൻ പദ്ധതിയിൽ ഒപ്പ് വയ്ക്കാൻ തീരുമാനമെടുത്തത്. നഗരസഭ ചെയർപേഴ്സൺ റോഷ്നിഖാലിദ്, വൈസ് ചെയർമാൻ അഡ്വ. ടി. ഒ മോഹനൻ, പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി .കെ നൗഷാദ്, കൗൺസിലർ ഏറമ്പള്ളി രവീന്ദ്രൻ, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം യാത്ര തിരിച്ചു.
കൊച്ചിയിൽ നടന്ന ഇൻവെസ്റ്റേഴ്സ് മീറ്റിൽ സമർപ്പിച്ച പ്രധാന പദ്ധതികളിലൊന്നായ മൾട്ടി പർപ്പസ് തിയേറ്ററടക്കമുള്ള കെട്ടിട സമുച്ചയ നിർമ്മാണമാണ് ആദ്യം നടപ്പിലാക്കുന്നത്. പഴയ ബസ്സ് സ്റ്റാന്റിൽ ബി. ഒ. ടി അടിസ്ഥാനത്തിലാണ് മാൾ പണിയുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ കൗൺസിൽ ചർച്ച ചെയ്തു. എം .സി ശ്രീജ ചെയർപേഴ്സാണായിരിക്കുമ്പോഴാണ് ആധുനിക കെട്ടിട സമുച്ചയം നിർമ്മിക്കാനുള്ള നീക്കത്തിന് തുടക്കമായത്.മൽസരാടിസ്ഥാനത്തിൽ ടെൻഡർ വിളിച്ചതിന് ശേഷമായിരിക്കും നിർമ്മാണ കരാർ നൽകുക. ഇരുപത്തിയഞ്ച് വർഷക്കാലയളവിലേക്കാണ് കെട്ടിടം നിർമ്മിക്കുന്നവർക്ക് നൽകുക. അതിന് ശേഷം മാൾ നഗരസഭയ്ക്ക് അവകാശപ്പെട്ടതാണ്. സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് നിർമ്മാണ പ്രവർത്തികളുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
ബസ്സ് സ്റ്റാൻഡിൽ നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും റവന്യു ഓഫീസറെ ചുമതലപ്പെടുത്തിയതായി ചെയർപേഴ്സൺ അറിയിച്ചു. കണ്ണൂർ സെൻട്രൽ മാർക്കറ്റ് നിർമ്മിക്കുന്നതിന് വേണ്ടി നിലവിലുള്ള വ്യാപാരികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെണ്ടുണ്ടായ പ്രശ്നം കാരണം മാർക്കറ്റ് നിർമ്മാണം വൈകിയതുപോലെ പഴയ ബസ്റ്റാന്റിലെ നിർമ്മാണ പ്രക്രിയ തടസ്സപ്പെടാതെ നോക്കേണ്ടതുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. മാൾ പണിയുന്നതോടൊപ്പം മുനിസിപ്പൽ ഓഫീസ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നകാര്യവും പരിഗണിക്കണമെന്ന് വൈസ് ചെയർമാൻ അഡ്വ. ടി .ഒ മോഹനൻ ആവശ്യപ്പെട്ടു. കണ്ണൂർ കോർപ്പറേഷനാകുന്നതോടെ നിലവിലുള്ള ഓഫീസ് കെട്ടിടം മതിയാകാതെ വരുമെന്നും അതിനാൽ നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് അത്യാധുനിക കെട്ടിടം നിർമ്മിക്കുന്നകാര്യവും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെയർപേഴ്സൺ റോഷ്നിഖാലിദ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ടി .ഒ മോഹനൻ,എം. സി ശ്രീജ, ടി .സി താഹ, ടി .കെ നൗഷാദ്, സി .സമീർ, ഏറമ്പള്ളി രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.







