പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന കുട്ടികളെ പണം കൊടുത്തു വാങ്ങിയതാണ് എന്ന് സൂചനകള്‍ .
ബീഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 589 കുട്ടികളെയാണ് തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായത്തോടെ പാലക്കാട് റെയില്‍വേ പോലീസ് ആണ് മനുഷ്യക്കടത്ത് കണ്ടുപിടിച്ചത്. സര്‍ക്കാര്‍ സഹായത്തിനും മറ്റ് സര്‍ക്കാരിതര സംഘടനകളുടെ ധനസഹായത്തിനും വേണ്ടി കുട്ടികളുടെ എണ്ണം കൂട്ടാനാണ് അനാഥാലയ അധികൃതര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ദരിദ്ര കുടുംബത്തിലെ കുട്ടികളെ ഇത്തരത്തില്‍ കടത്തിക്കൊണ്ടുവരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുക്കത്തെ മുസ്ലീം ഓര്‍ഫനേജ് കമ്മിറ്റിയുടെ അനാഥാലയത്തിലേക്കും മലപ്പുറം വെട്ടത്തൂരിലെ അന്‍വറുല്‍ ഹുദ കോംപ്ലക്‌സ് അനാഥാലയത്തിലേക്കും ആണ് കുട്ടികളെ കൊണ്ടുവന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന കുട്ടികളുടെ കൈകളില്‍ മതിയായ രേഖകള്‍ ഇല്ലായിരുന്നു .പട്ടിണിമൂലം തങ്ങളുടെ കുട്ടികളെ 3000 രൂപയ്ക്കാണ് വിറ്റതെന്ന് ചില മാതാപിതാക്കള്‍ ഒരു പൊതുപ്രവര്‍ത്തകയോട് ടെലഫോണ്‍ വഴി വെളിപ്പെടുത്തിയിരുന്നു .
ഈ മാതാപിതാക്കളെ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊതു പ്രവര്‍ത്തക പോലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.അതേസമയം സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു മുതിര്‍ന്നവരെയാണ് അറസ്റ്റ് ചെയ്തത്. മതിയായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. .അനാഥാലയങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളെ നിറക്കുക എന്ന ഉദ്ദേശവും ഇത്തരം മനുഷ്യക്കടത്തിന് ഉണ്ടെന്നാണ് വിവരം. ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാനാണത്രെ ഇത്തരം കുട്ടികളെ ഉപയോഗിക്കുന്നത്. അവധിക്കാലത്ത് സ്വദേശത്തേക്ക് പോയ കുട്ടികള്‍ മടങ്ങിവരികയാണെന്നായിരുന്നു ആദ്യം കൂടെയുള്ള മുതിര്‍ന്ന വ്യക്തികള്‍ നല്‍കിയ വിശദീകരണം.
എന്നാല്‍ കുട്ടികളില്‍ പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. ബംഗ്ലാദേശ് അഭയാര്‍ത്ഥികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. കൂടെ ഉണ്ടായിരുന്ന മുതിര്‍ന്നവര്‍ ഉസ്താദുമാര്‍ എന്നാണ് വിളിക്കപ്പെടുന്നത്. ഇവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുട്ടികളോട് ക്രൂരമായാണ് പെരുമാറിയതെന്നും പറയുന്നു.








