കോട്ടയം: അഭിഭാഷക ചമഞ്ഞ് വിവാഹത്തട്ടിപ്പുനടത്തിയ ശാലിനി നാട്ടില്‍ അറിയപ്പെടുന്നതു മുക്കുപണ്ടം ഷീജയെന്ന പേരില്‍. പുരുഷന്മാരെ വിവാഹത്തിലൂടെ കബളിപ്പിക്കുന്ന യുവതിക്കെതിരേ പല പോലീസ് സ്‌റ്റേഷനുകളില്‍ ഒട്ടേറെ പരാതിയുണ്ട്. അഭിഭാഷക ചമഞ്ഞ് വിവാഹിതയായ ശാലിനി കുഴിമറ്റം വെള്ളൂത്തുരുത്തി സ്വദേശിയായ 47 -കാരനില്‍നിന്നു പണവും സ്വര്‍ണവും തട്ടിയെടുത്തു കഴിഞ്ഞ ദിവസമാണു മുങ്ങിയത്.
എറണാകുളം സ്വദേശിയെന്നു പരിചയപ്പെടുത്തിയ ശാലിനിയുടെ വീട് ചടയമംഗലത്തുനിന്നു പത്തു കിലോ മീറ്റര്‍ അകലെ മലയോരമേഖലയായ ആക്കാല്‍ ഗ്രാമത്തിലാണെന്നു കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തു ജോലിയുള്ള മുറച്ചെറുക്കനുമായി വിവാഹ ഒരുക്കം നടക്കുന്നതിനിടെയാണു ഷീജയുടെ ആദ്യ തട്ടിപ്പ് നാട്ടുകാര്‍ അറിഞ്ഞത്. സ്‌ഥലത്തെ സര്‍വീസ് സഹകരണബാങ്കിലായിരുന്നു ആദ്യ തട്ടിപ്പ്. ഗ്രാമത്തിലെ ചിലരുടെ സ്വര്‍ണാഭരണങ്ങള്‍ പണയംവയ്‌ക്കാനെന്നു പറഞ്ഞു വാങ്ങി. എന്നിട്ട് ബാങ്കില്‍വച്ചതാകട്ടെ മുക്കുപണ്ടങ്ങള്‍. താമസിച്ചാണെങ്കിലും ബാങ്ക് അധികൃതരും നാട്ടുകാരും തട്ടിപ്പു കണ്ടെത്തിയതോടെ മാതാപിതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
വസ്‌തുവിറ്റാണ് അവര്‍ മകളെ കേസില്‍നിന്നു രക്ഷിച്ചത്. പക്ഷേ, അപ്പോഴേയ്‌ക്കും മുറച്ചെറുക്കനുമായുള്ള ശാലിനിയുടെ വിവാഹം മുടങ്ങി. തുടര്‍ന്നു നിരവധി ആണുങ്ങളോട് അടുപ്പംപുലര്‍ത്തി. നിരവധി പുരുഷന്മാരെ ചതിയില്‍ വീഴ്‌ത്തിയ ശാലിനി ഏറ്റവും ഒടുവില്‍ പിടിക്കപ്പെട്ടതു മൂന്നു വര്‍ഷം മുമ്പ് കുറവിലങ്ങാട്ടുനിന്നുമാണ്.
2011ല്‍ ഫെഡറല്‍ ബാങ്കില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് അഞ്ചുപേരില്‍ നിന്നായി 20 ലക്ഷം രൂപ തട്ടിയ കേസില്‍ കുറവിലങ്ങാട് പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊട്ടാരക്കര വെളിനെല്ലൂര്‍ ചെറിയവെളിയാങ്കല്‍ ഷാബു വിലാസത്തില്‍ ശാലിനി (ഷീബ -28)യാണ് അന്നു പിടിയിലായത്. പല സ്‌ഥലങ്ങളില്‍ വിവിധ സ്‌ഥലപ്പേരോടും വീട്ടുപേരോടും കൂടി അറിയപ്പെടുന്ന തട്ടിപ്പുകാരി മിക്ക സ്‌ഥലങ്ങളിലും നല്‍കിയ പേര് ശാലിനി. തന്റെ വാക്‌ചാതുര്യത്തില്‍ യുവാക്കളെ വീഴ്‌ത്തുന്ന തട്ടിപ്പുകാരിയെപ്പറ്റിയുള്ള കേസുകള്‍ ഇനിയും വരുമെന്നാണു പോലീസിന്റെ നിമഗനം.
തട്ടിപ്പിന് ഇരയായവരില്‍ ചിലര്‍ വിവരങ്ങള്‍ പുറത്തുപറയാതെ കഴിയുന്നുണ്ട്. വിവാഹത്തട്ടിപ്പിനു പുറമേ ജോലിയും അഡ്‌മിഷനും വാഗ്‌ദാനം ചെയ്‌ത് ഇവര്‍ പലരെയും കബളിപ്പിച്ചിട്ടുണ്ടെന്നാണു പോലീസ് ഭാഷ്യം. വിവിധസ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേയുള്ള കേസുകളുടെ എണ്ണമെടുക്കുകയാണു പോലീസ്.
തട്ടിപ്പിലൂടെ കിട്ടുന്ന പണം അടിപൊളി ജീവിതത്തിന് ഉപയോഗിക്കുന്ന ശാലിനിയുടെ ബിസിനസില്‍ ആദ്യ നാളുകളില്‍ നിരവധിപേര്‍ ഉണ്ടായിരുന്നെങ്കിലും പന്നീട് പിന്മാറിയെന്ന നിഗമനത്തിലാണു പോലീസ്.








