Home » » നാസയിലെ യുവശാസ്ത്രജ്ഞനെന്നു കള്ളക്കഥ മെനഞ്ഞ പി വി അരുണ്‍കുമാര്‍ മുങ്ങി.

നാസയിലെ യുവശാസ്ത്രജ്ഞനെന്നു കള്ളക്കഥ മെനഞ്ഞ പി വി അരുണ്‍കുമാര്‍ മുങ്ങി.

Written By Unknown on Friday, 31 October 2014 | 02:08

തിരുവനന്തപുരം: നാസയിലെ യുവശാസ്ത്രജ്ഞനെന്നു കള്ളക്കഥ മെനഞ്ഞ പി വി അരുണ്‍കുമാര്‍ മുങ്ങിയതായി സൂചന. അരുണ്‍കുമാറിന്റെ നാസയിലെ ജോലി വ്യാജമാണെന്നു പറഞ്ഞു മാതാപിതാക്കള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ മനസു തുറന്നിരുന്നു. അതേദിവസം രാവിലെ  ഫോണില്‍ ബന്ധപ്പെട്ട ചില മാധ്യമപ്രവര്‍ത്തകരോട് താന്‍ കാഞ്ഞിരപ്പള്ളി ഡിവൈ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യലിനു വിധേയനാകാന്‍ പോകുകയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
പിന്നീടു വീട്ടിലെത്തിയ മാധ്യമങ്ങളോട് ഇയാള്‍ എവിടെയാണെന്നറിയില്ലെന്നു അരുണിന്‍െറ അമ്മ പറയുകയായിരുന്നു.
നാസയിലെ ജോലി വ്യാജമാണെന്ന വാര്‍ത്ത പരന്നതോടെ പോലീസുകാരെത്തി അരുണിന്‍െറ പാസ്‌പോര്‍ട്ട് പരിശോധിച്ച് അമേരിക്കയില്‍ പോയിട്ടില്ലെന്ന് ഉറപ്പുവരുത്തി. മണിമല സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്‍െറ മേലുദ്യോഗസ്ഥനുമായി അരുണിന് അടുത്ത ബന്ധമുള്ളതായി നാട്ടുകാര്‍ പറയുന്നു.
ഇതേ ഉദ്യോഗസ്ഥര്‍ അരുണുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്നതായും നാട്ടുകാര്‍ ഓര്‍മിക്കുന്നു. അരുണിനെ അഭിനന്ദിക്കാന്‍ പ്രദേശത്തെ സീരിയല്‍ നടനൊപ്പം ഇവര്‍ വീട്ടിലെത്തിയിരുന്നു.
പോലീസിന്‍െറ പല ഔദ്യോഗിക പരിപാടികളിലും അരുണിനെ ക്ഷണിക്കുക മാത്രമല്ല, ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പോലീസ് വാഹനത്തില്‍ പലയിടങ്ങളിലും കൊണ്ടു പോയിട്ടുമുണ്ട്. അരുണ്‍ ശബരിമല സന്ദര്‍ശനം നടത്തുന്നതിന്‍െറ തലേന്നും പോലീസുദ്യോഗസ്ഥര്‍ വീട്ടിലെത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അരുണ്‍ ശബരിമലയിലേക്കു പോലീസ് അകമ്പടിയോടെ പോയതെന്നാണു സൂചന. അരുണിനൊപ്പം പ്രദേശവാസികളല്ലാത്തവരെ അന്നു കണ്ടിരുന്നെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് നാസയിലെ അരുണിന്റെ ജോലി വ്യാജമാണെന്നു വ്യക്തമായതോടെ തങ്ങള്‍ക്കു പറ്റിയ അമളി മറയ്ക്കാന്‍ പാടുപെടുകയാണു പോലീസ് ഉദ്യോഗസ്ഥര്‍. അരുണിനേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ മണിമല സ്‌റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അകാരണമായി ക്ഷോഭിക്കുകയും ചെയ്യുന്നു. നാട്ടുകാരേയും മാധ്യമങ്ങളേയും പോലീസിനേയും ഒരുപോലെ തട്ടിപ്പിനിരയാക്കിയ അരുണ്‍ കുമാറിനെപ്പറ്റി അന്വേഷണം വന്നാല്‍ പോലീസിന്‍െറ ഭാഗത്തു നിന്നും ഇയാള്‍ക്കു ചെയ്തു കൊടുത്ത വഴിവിട്ട കാര്യങ്ങള്‍ പുറത്താകുമെന്നും ഉന്നതോദ്യോഗസ്ഥര്‍ ഭയപ്പെടുന്നുണ്ട്. അതിനാലാണു സ്വമേധയാ കേസെടുക്കാനോ വിഷയത്തില്‍ അന്വേഷണം നടത്താനോ പോലീസ് ഇതേവരെ തയാറാകാത്തതെന്നു കരുതപ്പെടുന്നു.

ഡിവൈ എസ് പി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകുന്നെന്നു പറഞ്ഞ ഇയാളേപ്പറ്റി പിന്നീട് ആര്‍ക്കും ഒന്നുമറിയില്ല. ഇയാളുടെ തട്ടിപ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കെട്ടടങ്ങും വരെ സ്ഥലത്തു നിന്നുമാറി നില്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ദ്ദേശം നല്‍കിയോയെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. അരുണ്‍കുമാര്‍ എവിടെപ്പോയെന്നോ എന്തു സംഭവിച്ചെന്നോ പോലീസിനും അറിയില്ലെന്നാണു പറയുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ  നാസയിലെ ശാസ്ത്രജ്ഞനെന്നു പറഞ്ഞ് ആള്‍മാറാട്ടം നടത്തി പഞ്ചായത്തു പ്രസിഡന്‍റടക്കമുള്ള ജനപ്രതിനിധികളെ വഞ്ചിച്ച അരുണ്‍കുമാറിനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന പോലീസിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും ആരോപണമുണ്ട്.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 154,155 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ട അരുണ്‍കുമാറിന് പോലീസുകാര്‍ തന്നെ ഒളിവില്‍ പോകാന്‍ സൗകര്യം ചെയ്തു കൊടുത്തതായും ആക്ഷേപമുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.