മലപ്പുറം: ഇ.കെ. വിഭാഗം സമസ്‌തയുടെ വിലക്കു മറികടന്ന് കുഞ്ഞാലിക്കുട്ടി- കാന്തപുരം രഹസ്യ കൂടിക്കാഴ്‌ചയ്‌ക്കു നീക്കം. 14ന് എ.പി. വിഭാഗത്തിന്റെ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നും അവിടെവച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുമായി കൂടിക്കാഴ്‌ച നടത്തുമെന്നുമാണു ധാരണ. കുഞ്ഞാലിക്കുട്ടി ചടങ്ങിനെത്തുമെന്ന വിവരം പുറത്തുവിടരുതെന്നു നിര്‍ദേശമുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പരിപാടിക്കെത്തുന്നുണ്ട്.
എ.പി. വിഭാഗത്തിന്റെ ചടങ്ങുകളില്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കില്ലെന്നും അവരെ സഹായിക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്നും ആവശ്യമായ ഘട്ടങ്ങളില്‍ സമസ്‌തയെ സഹായിക്കണമെന്നും ഇ.കെ. വിഭാഗവും ലീഗും തമ്മില്‍ കരാറുണ്ട്. ഇതു ലംഘിച്ചാണ് കുഞ്ഞാലിക്കുട്ടി കാന്തപുരവുമായി കൂടിക്കാഴ്‌ചയ്‌ക്കൊരുങ്ങുന്നത്.
ഇ.കെ വിഭാഗത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഇത്തരത്തില്‍ കരാര്‍ വച്ചതോടെയാണു ലീഗ് കാന്തപുരവുമായി അകന്നത്. ചില ലീഗ് നേതാക്കള്‍ രഹസ്യമായി കാന്തപുരത്തെ കാണാറുണ്ടെങ്കിലും ലീഗിന്റെ മുഖമായ കുഞ്ഞാലിക്കുട്ടി കാന്തപുരവുമായി അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ്.
എ.പി. വിഭാഗത്തിന്റെ പൊതുചടങ്ങുകളില്‍ പോലും അദ്ദേഹം പങ്കെടുക്കാറില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എ.പി. വിഭാഗത്തിന്റെ പിന്തുണയും സഹകരണവും ആവശ്യപ്പെടാന്‍ വേണ്ടിക്കൂടിയാണ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്‌ചയ്‌ക്കു തയാറായതെന്നാണു സൂചന. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സി.പി.എമ്മിനെ അനുകൂലിച്ചിരുന്ന കാന്തപുരം എ.പി. വിഭാഗം പിന്നീട് ലീഗ് പക്ഷത്തേക്കു മാറി. കാന്തപുരം വിഭാഗത്തോടുള്ള ലീഗിന്റെ മൃദുസമീപനം ഇ.കെ. വിഭാഗം സമസ്‌തയും ലീഗും തമ്മില്‍ അഭിപ്രായവ്യത്യാസത്തിനു കാരണമായി.
തിരുകേശ വിവാദത്തിലടക്കം ആദ്യകാലത്തു ലീഗ് എ.പി. വിഭാഗത്തിന് അനൂകുലമായി നില്‍ക്കുകയാണെന്നാരോപിച്ച് ഇ.കെ. വിഭാഗം പരസ്യമായി രംഗത്തുവന്നതോടെയാണ് എ.പി. വിഭാഗത്തെ തള്ളി ലീഗ് ഇ.കെയുടെ പിണക്കം മാറ്റിയത്.
എക്കാലത്തും ലീഗിനൊപ്പം നിലകൊണ്ട ഇ.കെ. വിഭാഗം പ്രവര്‍ത്തകരെല്ലാം ലീഗ് അനുകൂലികളാണെന്നതും എ.പി. വിഭാഗത്തില്‍ മറിച്ചാണെന്നതും ലീഗിന്റെ നിലപാടു മാറ്റത്തിനു കാരണമാകുകയായിരുന്നു. അതേസമയം, സമ്മര്‍ദ ശക്‌തിയായി മാറി തങ്ങളെ സഹായിക്കുന്ന നേതാക്കള്‍ക്കു വോട്ട് ചെയ്ുയകയെന്നതാണു കാന്തപുരം വിഭാഗത്തിന്റെ രീതി.







