കൊച്ചി: സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കെ.സി.ബി.സിക്ക് അവകാശമില്ലെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി ജോസഫ്. കോടികള്‍ ചാക്കിൽകെട്ടിക്കൊണ്ടു വരുന്ന അബ്‌കാരികള്‍ക്ക് മുന്നില്‍ അധികാരികള്‍ കൈകൂപ്പി നില്‍ക്കുകയാണെന്ന കെ.സി.ബി.സിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് ഏത് സമുദായമാണെന്ന് മന്ത്രി ചോദിച്ചു. അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് ഉള്ളത്. കെ.സി.ബി.സി ഒരു കണ്ണാടിയെടുത്ത് സ്വന്തം മുഖത്തിന് നേരെ പിടിക്കണം. സ്വന്തമായി മദ്യ നിരോധനം പ്രാവര്‍ത്തികമാക്കിയതിന് ശേഷം സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യ നയത്തിലെ സര്‍ക്കാരിന്റെ നടപടി പ്രായോഗികതയല്ല, പകരം ഒത്തുകളിയാണെന്നും ഇങ്ങനെയെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്നും കെ.സി.ബി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വി.എം സുധീരന്റെ നിലപാടിനെ പിന്തുണച്ച കെ.സി.ബി.സി മദ്യനയത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സമരത്തിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന യോഗത്തില്‍ തദ്ദേശീയ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മദ്യലോബിയെ അനുകൂലിക്കുന്നവര്‍ക്ക് എതിരെ സ്‌ഥാനാര്‍ഥിയെ നിര്‍ത്താനും തീരുമാനമെടുത്തിട്ടുണ്ട്.







