Home » , » ഇറച്ചിക്കോഴികളില്‍ വ്യാപകമായി ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം

ഇറച്ചിക്കോഴികളില്‍ വ്യാപകമായി ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം

Written By Unknown on Friday, 20 February 2015 | 18:48

കോഴിക്കോട്; വില്‍പനയ്‌ക്കായി തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലെത്തിച്ച ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തി. ന്യൂഡല്‍ഹി ആസ്‌ഥാനമായുള്ള സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ (സി.എസ്‌.ഇ) നടത്തിയ ഗവേഷണങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഫലത്തെത്തുടര്‍ന്നു കേരളത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്.
തിരുവനന്തപുരം, പാലക്കാട്‌ ജില്ലാ അതിര്‍ത്തികളിലൂടെ കേരളത്തിലേക്കു കൊണ്ടുവന്ന ഇറച്ചിക്കോഴിയുടെ 10 സാമ്പിളുകളാണ്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പരിശോധിച്ചത്‌. ഇതില്‍ രണ്ടെണ്ണത്തില്‍ ആന്റിബയോട്ടിക്ക്‌ സാന്നിധ്യം കണ്ടെത്തി. ഹൈദരാബാദിലെ ലാബിലാണു സാമ്പിളുകള്‍ പരിശോധിച്ചത്‌. അന്യസംസ്‌ഥാനങ്ങളിലെ ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളുടെ പെട്ടന്നുള്ള വളര്‍ച്ചയ്‌ക്കും തൂക്കത്തിനും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നുള്ള ആരോപണം ശരിവയ്‌ക്കുന്നതാണു പരിശോധനാഫലം.
ന്യൂഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നിന്നു ശേഖരിച്ച 70 സാമ്പിളുകളില്‍ 40 എണ്ണത്തില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവരം 2014-ലാണു സി.എസ്‌.ഇ പുറത്തുവിട്ടത്‌. ഇറച്ചിക്കോഴിയിലൂടെ ആന്റിബയോട്ടിക്‌ സ്‌ഥിരമായി മനുഷ്യരിലെത്തുമ്പോള്‍ ഇതിനെ ചെറുക്കാനുള്ള ശേഷി ശരീരം കൈവരിക്കും. ഇതുവഴി മനുഷ്യശരീരത്തില്‍ ആന്റിബയോട്ടിക്‌ ഫലിക്കാതെ വരുന്നതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ്‌ ആരോഗ്യമേഖലയിലെ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.
തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പല്ലടം, നാമക്കല്‍, ഉദുമല്‍പേട്ട എന്നിവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കു കൂടുതലായും ഇറച്ചിക്കോഴികളെത്തുന്നത്‌. ഇവിടുത്തെ ഫാമുകളില്‍ ഉത്‌പാദിപ്പിക്കുന്ന 80 ശതമാനം ഇറച്ചിക്കോഴികളും കേരളത്തിലേക്കാണു കൊണ്ടുവരുന്നത്‌. തിരുവനന്തുപരം, പാലക്കാട്‌ ജില്ലകള്‍ക്കുപുറമെ വയനാട്‌, മലപ്പുറം ജില്ലകള്‍ വഴിയും തമിഴ്‌നാട്ടില്‍നിന്നു ധാരാളം ഇറച്ചിക്കോഴി ലോഡ്‌ നികുതിവെട്ടിച്ചും അല്ലാതെയുമായി കേരളത്തിലെത്തുന്നുണ്ട്‌. ഇവയുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ്‌ തയാറായിട്ടില്ല.
പരിശോധനാഫലം ഞെട്ടിക്കുന്നതാണെങ്കിലും ഇറച്ചിക്കോഴികളിലെ ആന്റിബയോട്ടിക്‌ ഉപയോഗത്തിനെതിരേ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലും 2011 ലെ അനുബന്ധ ചട്ടങ്ങളിലും ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിര്‍വചിക്കാത്തതാണ്‌ ഇതിനു കാരണം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.