Home » » 45 മീറ്റര്‍ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ തീരുമാനമായി.

45 മീറ്റര്‍ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ തീരുമാനമായി.

Written By Unknown on Wednesday, 11 February 2015 | 17:28

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എന്‍എച്ച്‌ 17ന്റെ തലപ്പാടി മുതല്‍ ഇടപ്പള്ളിവരെയും എന്‍എച്ച്‌ 47ന്റെ ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുമാണ്‌ 45 മീറ്റര്‍ വീതിയില്‍ ഹൈവേ നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കാനുള്ളത്‌. ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റുകളെയും കോമ്പറ്റിറ്റീവ്‌ അഥോറിറ്റി ഓഫ്‌ ലാന്‍ഡ്‌ അക്വിസിഷന്‍ (കാല)യുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും. ഹൈവേ കടന്നുപോകുന്ന ഇടങ്ങളിലെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ചില മാറ്റങ്ങള്‍ വരുത്തണമെന്നു നിര്‍ദേശമുയര്‍ന്നു. ഇക്കാര്യം പരിഗണിക്കും.

ഭൂമിയേറ്റെടുക്കലിനായി ചട്ടങ്ങള്‍ രൂപീകരിച്ചശേഷം കല്ലിടാത്ത സ്ഥലങ്ങളില്‍ കല്ലിടും. തര്‍ക്കമുള്ള സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കും. ആലപ്പുഴ ബൈപ്പാസിന്‌ 348.4യും കൊല്ലം ബൈപ്പാസിന്‌ 352 കോടി രൂപയുടെയും കരാര്‍ ഒപ്പുവച്ചിട്ടുണ്‌ട്‌. രണ്‌ടു ബൈപ്പാസുകളുടേയും ശിലാസ്ഥാപനം ഉടനുണ്‌ടാകും. കഴക്കൂട്ടം- കളിയിക്കാവിള ബൈപ്പാസിന്റെ ടെന്‍ഡര്‍ നടപടികളും ഉടനുണ്ടാകും. കോഴിക്കോട്‌ ബൈപ്പാസിനായി തലശേരി- മാഹി സ്ഥലമെടുപ്പ്‌ സംബ ന്ധിച്ചു യോഗം ചര്‍ച്ച ചെയ്‌തു. കേന്ദ്രസഹായം ലഭ്യമാക്കുന്ന കാര്യവും ചര്‍ച്ചചെയ്‌തു. ചേര്‍ത്തല- കഴക്കൂട്ടം റോഡ്‌ 45 മീറ്ററില്‍ നിര്‍മിക്കാന്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്‌ട്‌. അടുത്ത നടപടികളിലേക്ക്‌ ഉടന്‍ കടക്കും.

കോവളം മുതല്‍ കളിയിക്കാവിളവരെ 16.5 കിലോമീറ്റര്‍ ഭൂമിയേറ്റെടുക്കല്‍ നടന്നുവരികയാണ്‌. കഴക്കൂട്ടം മുതല്‍ കോവളം വരെയുള്ള ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്‌ട്‌. കഴക്കൂട്ടം- കോവളം ബൈപ്പാസില്‍ റോഡ്‌ നിര്‍മാണം ആരംഭിക്കാനിരിക്കെ വിമാനത്താവളത്തിലേക്കുള്ള റോഡ്‌ നിര്‍മിക്കുന്നതിനെക്കുറിച്ചു റിപ്പോര്‍ട്ട്‌ നല്‍കാനായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അടങ്ങിയ സമിതി രൂപീകരിക്കും.

നിര്‍മാണം ആരംഭിച്ച കരമന -കളിയിക്കാവിള റോഡില്‍ വാട്ടര്‍ അഥോറിറ്റി പൈപ്പ്‌ ലൈന്‍ മാറ്റാത്തതു പ്രയാസമുണ്‌ടാക്കുന്നുണ്‌ട്‌. ഭൂമിയേറ്റേടുക്കാനായി രൂപീകരിച്ച ലാന്‍ഡ്‌ അക്വിസേഷന്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കു ശമ്പളം അനുവദിക്കാത്ത കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്താനായി ചീഫ്‌ സെക്രട്ടറി കത്തയയ്‌ക്കും. മതസ്ഥാപനങ്ങള്‍ നില്‍ക്കുന്നിടം ഒഴിവാക്കി സ്ഥലമെടുപ്പു നടത്തുന്ന കാര്യം പരിഗണിക്കാമെന്ന കേന്ദ്രമന്ത്രിയുടെ നിര്‍ദേശം പരിഗണിക്കണമെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ നിര്‍ദേശിച്ചു.

പാര്‍ലമെന്റ്‌ അംഗങ്ങളായ കെ.സി.വേണുഗോപാല്‍, എന്‍.കെ.പ്രേമചന്ദ്രന്‍, പിഡബ്ല്യുഡി സെക്രട്ടറി എ.പി.എം.മുഹമ്മദ്‌ ഹനീഷ്‌, ഹൈവേ കടന്നു പോകുന്ന ജില്ലകളിലെ റവന്യൂ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ ങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.