Home » » മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്‌റ്റ സെദല്‍വാദിന്റെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്‌റ്റ സെദല്‍വാദിന്റെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു.

Written By Unknown on Thursday, 12 February 2015 | 04:41

 
ന്യൂഡല്‍ഹി: ഗുജറാത്ത്‌ കലാപത്തിന്റെ ഇരകള്‍ക്കായി പിരിച്ച ഫണ്ടില്‍ ക്രമക്കേട്‌ കാട്ടിയെന്ന ആരോപണം നേരിടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്‌റ്റ സെദല്‍വാദിന്റെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു. നാളെ വൈകിട്ട്‌ വരെ ടീസ്‌റ്റയെ അറസ്‌റ്റ് ചെയ്യരുതെന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ്‌ അറസ്‌റ്റ് തടഞ്ഞത്‌. ടീസ്‌റ്റ നാളെ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനിരിക്കുന്ന പശ്‌ചാത്തലത്തിലാണ്‌ കോടതി അറസ്‌റ്റ് തടഞ്ഞത്‌. അതേസമയം ടീസ്‌റ്റയുടെ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കുമോ എന്ന്‌ വ്യക്‌തമല്ല.
കേസില്‍ ടീസ്‌റ്റയുടെയും ഭര്‍ത്താവ്‌ ജാവേദ്‌ ആനന്ദിന്റെയും ജാമ്യാപേക്ഷ ഗുജറാത്ത്‌ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന്‌ ഗുജറാത്ത്‌ പോലീസ്‌ ടീസ്‌റ്റയെ അറസ്‌റ്റ് ചെയ്യുന്നതിന്‌ മുംബൈയിലെ വസതിയില്‍ എത്തിയിരുന്നെങ്കിലും അവരെ കണ്ടെത്താനായില്ല. ആരോപണവിധേയര്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാലും കലാപത്തിന്റെ ഇരകള്‍ക്കായി പിരിച്ച ഫണ്ട്‌ സ്വകാര്യ ആവശ്യങ്ങള്‍ക്കായി തിരിമറി നടത്തിയെന്ന ആരോപണം പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതിനാലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നുവെന്നാണ്‌ ഗുജറാത്ത്‌ ഹൈക്കോടതി വ്യക്‌തമാക്കിയത്‌.
വ്യാഴാഴ്‌ച രാവിലെ 11.30ഓടെയാണ്‌ ടീസ്‌റ്റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്‌. തുടര്‍ന്ന ഗുജറാത്ത്‌ ടീസ്‌റ്റയുടെ ജൂഹുവിലെ വസതിയില്‍ എത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. വ്യാഴാഴ്‌ച രാവിലെ മുംബൈ വിട്ട ടീസ്‌റ്റ ഡല്‍ഹിയിലുണ്ടെന്നാണ്‌ സൂചന. നേരത്തെ ടീസ്‌റ്റ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ്‌ ഫയല്‍ ചെയ്‌തിരിക്കുന്നത്‌ ഗുജറാത്തിലായതിനാല്‍ ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതേതുടര്‍ന്നാണ്‌ ഇരുവരും ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.